‏ Song of Solomon 4

യുവാവ്

1എന്റെ പ്രിയേ! നീ എത്ര സുന്ദരി!
നീ സുന്ദരിതന്നെ!
നിന്റെ മൂടുപടത്തിനുള്ളിലെ നിന്റെ നയനങ്ങൾ പ്രാവുകളാണ്.
ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന
കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ.
2ഇപ്പോൾ രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന
ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ.
അവയെല്ലാം ഇണക്കുട്ടികൾ;
ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല.
3നിന്റെ ചുണ്ടുകൾ കടുംചെമപ്പു ചരടിനുതുല്യം;
നിന്റെ വായ് മനോഹരമാകുന്നു.
മൂടുപടത്തിനുള്ളിൽ നിന്റെ കവിൾത്തടങ്ങൾ
മാതളപ്പഴത്തിന്റെ പകുതിപോലെയാണ്.
4നിന്റെ കഴുത്ത് അതികമനീയമായി നിർമിച്ച
ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.

ദാവീദിൻ ഗോപുരംപോലെയാണ്.
അതിൽ ഒരായിരം പരിചകൾ തൂങ്ങിയാടുന്നു,
അവയെല്ലാം പോർവീരരുടെ പരിചകൾതന്നെ.
5നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം,
ശോശന്നച്ചെടികൾക്കിടയിൽ മേയുന്ന
ഇരട്ടപിറന്ന കലമാനുകൾക്കു സമം.
6പകൽ പുലർന്ന്
നിഴലുകൾ മായുന്നതുവരെ,
ഞാൻ മീറയുള്ള പർവതത്തിലേക്കും
കുന്തിരിക്കക്കുന്നിലേക്കും പോകും.
7എന്റെ പ്രിയേ, നീ സർവാംഗസുന്ദരിതന്നെ;
നിന്നിലൊരു ന്യൂനതയുമില്ല.

8എന്റെ മണവാട്ടീ, ലെബാനോനിൽനിന്ന് എന്റെകൂടെ വരിക,
ലെബാനോനിൽനിന്ന് എന്റെകൂടെ വരിക.
അമാനാ പർവതശൃംഗത്തിൽനിന്ന്
സെനീറിന്റെയും ഹെർമോന്റെയും ശൃംഗത്തിൽനിന്ന്
സിംഹങ്ങളുടെ ഗുഹകളിൽനിന്ന്
പുള്ളിപ്പുലികൾ വിഹരിക്കുന്ന പർവതനിരകളിൽനിന്നുംതന്നെ ഇറങ്ങിവാ.
9എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു;
നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു;
നിന്റെ കണ്ണുകളുടെ ഒരു നോട്ടംകൊണ്ടും
നിന്റെ ഹാരത്തിലെ ഒരു രത്നമണികൊണ്ടുംതന്നെ.
10എന്റെ സഹോദരീ, എന്റെ കാന്തേ, നിൻപ്രേമം എത്ര ആനന്ദദായകം,
നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആസ്വാദ്യകരം.
നിന്റെ സുഗന്ധലേപനസൗരഭ്യം
മറ്റ് ഏതു പരിമളക്കൂട്ടിനെക്കാളും അതിസുരഭിലം!
11എന്റെ കാന്തേ, നിന്റെ ചുണ്ടുകൾ തേനടപോലെ മാധുര്യമേറിയത്;
നിന്റെ നാവിൻകീഴിൽ പാലും തേനുമുണ്ട്.
നിന്റെ വസ്ത്രാഞ്ചലസൗരഭ്യം
ലെബാനോനിലെ പരിമളത്തിനു സമം.
12എന്റെ സഹോദരീ, എന്റെ കാന്തേ, നീ കെട്ടിയടച്ച ഒരു ഉദ്യാനം;
അടച്ചുറപ്പാക്കപ്പെട്ട ഒരു നീരുറവയാണ്, മുദ്രാങ്കിതമായ ഒരു ജലധാരയും.
13നിന്റെ ചെടികൾ
വിശിഷ്ട ഫലവർഗങ്ങൾ നിറഞ്ഞ മാതളത്തോട്ടം,
മൈലാഞ്ചിയും ജടാമാഞ്ചിയും
മലകളിൽ വളരുന്ന ഒരു സുഗന്ധസസ്യം.
അവിടെയുണ്ട്.
14ജടാമാഞ്ചിയും കുങ്കുമവും
വയമ്പും ലവംഗവും
മീറയും ചന്ദനവും
എല്ലാത്തരം സുഗന്ധവൃക്ഷങ്ങളും
മേൽത്തരമായ എല്ലാത്തരം സുഗന്ധവർഗങ്ങളുംതന്നെ.
15നീ
അഥവാ, ഞാൻ
ഒരു ഉദ്യാനജലധാരയാണ്,
ലെബാനോൻ പർവതസാനുക്കളിൽനിന്ന് ഒഴുകിയെത്തുന്ന
തെളിനീരിന്റെ സംഭരണിയാണു നീ.
യുവതി

16വടക്കൻകാറ്റേ, ഉണരൂ,
തെക്കൻകാറ്റേ, വരിക!
അതിന്റെ പരിമളം എല്ലായിടത്തും പരത്തുന്നതിനായി,
എന്റെ തോട്ടത്തിൽ വീശുക.
എന്റെ പ്രിയൻ തന്റെ ഉദ്യാനത്തിലേക്കു വരട്ടെ,
അതിലെ വിശിഷ്ടഫലങ്ങൾ ആസ്വദിക്കട്ടെ.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.