‏ Psalms 54

ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. സീഫ്യർ ചെന്നു ശൗലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ ചമച്ചതു.

1ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ;
അവിടത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.
2ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ;
എന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന വാക്കുകൾ ശ്രദ്ധിക്കണമേ.

3അപരിചിതർ എന്നെ ആക്രമിക്കുന്നു;
അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു—
അവർക്ക് ദൈവത്തെപ്പറ്റി ചിന്തയില്ല. സേലാ.

4ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം;
കർത്താവാണ് എന്റെ ജീവൻ നിലനിർത്തുന്നത്.

5എന്നെ ദുഷിക്കുന്നവരുടെ ദുഷ്ടത അവരുടെമേൽത്തന്നെ വരട്ടെ;
അങ്ങയുടെ വിശ്വസ്തതയാൽ അവരെ നശിപ്പിച്ചുകളയണമേ.

6ഞാൻ അങ്ങേക്കൊരു സ്വമേധായാഗം അർപ്പിക്കും;
യഹോവേ, തിരുനാമത്തെ ഞാൻ വാഴ്ത്തും, അതു നല്ലതല്ലോ.
7അവിടന്ന് എന്നെ എന്റെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചിരിക്കുന്നു,
ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾക്കൊരു വിജയോത്സവമായിരിക്കും.

സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.
സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.