‏ Psalms 111

1യഹോവയെ വാഴ്ത്തുക.
മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ.


പരമാർഥികളുടെ സമിതിയിലും സഭയിലും
പൂർണഹൃദയത്തോടെ ഞാൻ യഹോവയെ പുകഴ്ത്തും.

2യഹോവയുടെ പ്രവൃത്തികൾ വലിയവ;
അവയിൽ ആനന്ദിക്കുന്നവരൊക്കെയും അവ ധ്യാനിക്കുന്നു.
3അവിടത്തെ പ്രവൃത്തികൾ മഹത്ത്വവും തേജസ്സും ഉള്ളവ,
അവിടത്തെ നീതി എന്നേക്കും നിലനിൽക്കുന്നു.
4തന്റെ അത്ഭുതങ്ങൾ സ്മരിക്കപ്പെടാൻ അവിടന്ന് ഇടവരുത്തി;
യഹോവ കരുണാമയനും കൃപാലുവും ആകുന്നു.
5തന്നെ ഭയപ്പെടുന്നവർക്ക് അവിടന്ന് ഭക്ഷണം നൽകുന്നു;
അവിടന്ന് തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു.

6ഇതര ജനതകളുടെ ഓഹരി തന്റെ ജനത്തിനു നൽകി
അവിടന്ന് തന്റെ പ്രവൃത്തികളുടെ ശക്തി അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
7അവിടത്തെ കരങ്ങളുടെ പ്രവൃത്തികൾ വിശ്വസ്തവും നീതിനിഷ്ഠവുമാകുന്നു;
അവിടത്തെ പ്രമാണങ്ങൾ വിശ്വാസയോഗ്യമാണ്.
8അവ എന്നെന്നേക്കും നിലനിൽക്കുന്നു
ഹൃദയപരമാർഥതയിലും വിശ്വസ്തതയിലും അവ പ്രാവർത്തികമാക്കുന്നു.
9അവിടന്ന് തന്റെ ജനത്തിന് വീണ്ടെടുപ്പ് നൽകുന്നു;
തന്റെ ഉടമ്പടി അവിടന്ന് എന്നെന്നേക്കുമായി ഉറപ്പിച്ചിരിക്കുന്നു—
അവിടത്തെ നാമം പരിശുദ്ധവും അത്ഭുതാവഹവും ആകുന്നു.

10യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു;
അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും നല്ല വിവേകമുണ്ട്.
നിത്യമഹത്ത്വം അവിടത്തേക്കുള്ളത്.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.