‏ Proverbs 10

ശലോമോന്റെ സുഭാഷിതങ്ങൾ

1ശലോമോന്റെ സുഭാഷിതങ്ങൾ:

ജ്ഞാനമുള്ള മക്കൾ
മൂ.ഭാ. മകൻ
അവരുടെ പിതാവിന് ആനന്ദമേകുന്നു,
ബുദ്ധിഹീനരായ മക്കൾ അവരുടെ മാതാവിന് വ്യഥയേകുന്നു.

2അന്യായമായി നേടിയ സമ്പത്ത് നിലനിൽക്കുകയില്ല,
എന്നാൽ ധർമിഷ്ഠമായ ജീവിതം മരണത്തിൽനിന്ന് വിടുവിക്കുന്നു.

3നീതിനിഷ്ഠർ വിശന്നുവലയാൻ യഹോവ അനുവദിക്കുകയില്ല,
ദുഷ്ടരുടെ അതിമോഹത്തെ അവിടന്ന് നിഷ്ഫലമാക്കുന്നു.

4അലസകരങ്ങൾ ദാരിദ്ര്യം ക്ഷണിച്ചുവരുത്തും,
എന്നാൽ ഉത്സാഹികളുടെ കരങ്ങളോ, സമ്പത്തു കൊണ്ടുവരുന്നു.

5വിവേകികളായ മക്കൾ വേനൽക്കാലത്ത് ധാന്യം ശേഖരിക്കുന്നു,
എന്നാൽ കൊയ്ത്തുകാലത്ത് ഉറങ്ങുന്നവരോ, അപമാനം വരുത്തുന്ന മക്കളും ആകുന്നു.

6അനുഗ്രഹങ്ങൾ നീതിനിഷ്ഠരുടെ ശിരസ്സിൽ കിരീടമണിയിക്കുന്നു,
എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ അധരം അതിക്രമം ഒളിപ്പിച്ചുവെച്ചിരിക്കുന്നു.

7നീതിനിഷ്ഠരുടെ നാമം അനുഗ്രഹാശിസ്സുകൾക്ക് b ഉപയുക്തമാകുന്നു,
എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ നാമം ജീർണിച്ചുപോകും.

8ജ്ഞാനഹൃദയമുള്ളവർ കൽപ്പനകൾ അംഗീകരിക്കുന്നു,
എന്നാൽ വായാടികളായ ഭോഷർ നശിച്ചുപോകും.

9സത്യസന്ധതയുള്ള മനുഷ്യർ സുരക്ഷിതരായി ജീവിക്കും,
കുടിലമാർഗങ്ങളിൽ ജീവിക്കുന്നവർ പിടിക്കപ്പെടും.

10ദുഷ്ടലാക്കോടെ കണ്ണിറുക്കുന്നവർ ദോഷംവരുത്തുന്നു
വായാടികളായ ഭോഷർ നാശത്തിലേക്കു പതിക്കുന്നു.

11നീതിനിഷ്ഠരുടെ അധരം ജീവജലധാരയാണ്,
എന്നാൽ ദുഷ്ടരുടെ അധരം അക്രമത്തെ മറച്ചുവെക്കുന്നു.

12വിദ്വേഷം ഭിന്നത ഇളക്കിവിടുന്നു,
എന്നാൽ സ്നേഹം എല്ലാ അകൃത്യവും മറച്ചുവെക്കുന്നു.

13വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം കുടികൊള്ളുന്നു,
എന്നാൽ വിവേകഹീനരുടെ മുതുകിൽ ഒരു പ്രഹരമാണു വീഴുന്നത്.

14ബുദ്ധിയുള്ളവർ പരിജ്ഞാനം സംഭരിച്ചുവെക്കുന്നു,
എന്നാൽ ഭോഷരുടെ വായ് നാശം ക്ഷണിച്ചുവരുത്തുന്നു.

15ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്,
എന്നാൽ ദാരിദ്ര്യം അഗതികൾക്കു നാശകരവുമാണ്.

16നീതിനിഷ്ഠരുടെ സമ്പാദ്യം ജീവദായകം,
എന്നാൽ നീചരുടെ അധ്വാനഫലം പാപവും മരണവും.

17ശിക്ഷണം സ്വീകരിക്കുന്നവർ ജീവന്റെ പാതയിലാണ്,
എന്നാൽ ശാസന നിരസിക്കുന്നവർ വഴിതെറ്റിപ്പോകുന്നു.

18വ്യാജ അധരങ്ങൾകൊണ്ട് വിദ്വേഷം മറച്ചുവെക്കുകയും
പരദൂഷണം പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഭോഷരാണ്.

19വാക്കുകളുടെ ബഹുലതകൊണ്ട് പാപം ഇല്ലാതാകുന്നില്ല,
എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു.

20നീതിനിഷ്ഠരുടെ അധരങ്ങൾ മേൽത്തരമായ വെള്ളി,
ദുഷ്ടരുടെ ഹൃദയത്തിന് തീരെ മൂല്യമില്ലാതാനും.

21നീതിനിഷ്ഠരുടെ അധരങ്ങൾ അനേകരെ പരിപോഷിപ്പിക്കുന്നു,
എന്നാൽ ബുദ്ധിശൂന്യതകൊണ്ട് ഭോഷർ മരിക്കുന്നു.

22യഹോവയുടെ അനുഗ്രഹം സമ്പത്ത് പ്രദാനംചെയ്യുന്നു,
അവിടന്ന് അതിനോട് കഷ്ടതയൊന്നും കൂട്ടിച്ചേർക്കുന്നില്ല.
അഥവാ, കഠിനാധ്വാനംകൊണ്ട് അതിനോട് ഒന്നും കൂട്ടാൻ കഴിയുന്നില്ല.


23ദോഷം പ്രവർത്തിക്കുന്നത് ഭോഷർക്ക് ഒരു വിനോദം,
എന്നാൽ ഒരു വിവേകി ജ്ഞാനത്തിൽ ആഹ്ലാദിക്കുന്നു.

24ദുഷ്ടത പ്രവർത്തിക്കുന്നവർ ഭയപ്പെടുന്നതുതന്നെ അവർക്കു ഭവിക്കും;
നീതിനിഷ്ഠരുടെ അഭിലാഷങ്ങൾ സഫലമാക്കപ്പെടും.

25വീശിയടിക്കുന്ന കൊടുങ്കാറ്റ് ദുഷ്ടത പ്രവർത്തിക്കുന്നവരെ ചുഴറ്റിയെറിയും,
എന്നാൽ നീതിനിഷ്ഠർ എല്ലാ കാലത്തേക്കും ഉറച്ചുനിൽക്കും.

26തങ്ങളെ നിയോഗിക്കുന്നവർക്ക് അലസർ
പല്ലിനു വിന്നാഗിരിയും കണ്ണിനു പുകയും എന്നപോലെയാണ്.

27യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു,
എന്നാൽ ദുഷ്ടരുടെ സംവത്സരങ്ങൾ ഹ്രസ്വമാക്കപ്പെടും.

28നീതിനിഷ്ഠരുടെ പ്രത്യാശ ആനന്ദമേകുന്നു,
എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷയോ, നിഷ്ഫലം.

29യഹോവയുടെ മാർഗം നീതിനിഷ്ഠർക്കൊരു സങ്കേതം,
എന്നാൽ ദോഷം പ്രവർത്തിക്കുന്നവർക്ക് അത് നാശകരം.

30നീതിനിഷ്ഠർ ഒരിക്കലും ഉന്മൂലമാക്കപ്പെടുകയില്ല,
എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർ ദേശത്ത് സുസ്ഥിരമായി ജീവിക്കുകയില്ല.

31നീതിനിഷ്ഠരുടെ നാവിൽനിന്നു ജ്ഞാനം പ്രവഹിക്കുന്നു,
എന്നാൽ വഞ്ചനയുള്ള നാവ് ഛേദിക്കപ്പെടും.

32നീതിനിഷ്ഠരുടെ അധരം പ്രസാദകരമായവ തിരിച്ചറിയുന്നു,
എന്നാൽ ദുഷ്ടരുടെ നാവ് വൈകൃതഭാഷണത്തിന് ഉറവിടം.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.